ചിതലരിക്കാത്ത ചരിത്രവൃക്ഷങ്ങൾ

ജലസമൃദ്ധികൊണ്ട് കേരളത്തിൽ ഒന്നാം സ്ഥാനമുള്ള പുഴയാണ് താഴെ ഒഴുകുന്നത്. പുഴക്ക് കുറുകെ കെട്ടിയ ഈ പാലം സംസ്ഥാനത്തെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ആളുകൾ കയറുമ്പോൾ പതുക്കെ ഉലയുകയും, ചെറിയ കാറ്റിൽപ്പോലും ചാഞ്ചാടുകയും ചെയ്യുന്ന പാലത്തിന്റെ ഉയരത്തിൽ നിന്ന് താഴെയുള്ള ഓളക്കുത്തുകളിലേക്കു നോക്കുമ്പോൾ ചെറിയ പേടി തോന്നും.....
പാലത്തിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ പശ്ചിമഘട്ട മലനിരകളും, വനനീലിമയും കാണാം.കാടിന്റെ പടർപ്പുകൾക്കിടയിലൂടെ നദി സമതലങ്ങളിലേക്ക് ഒഴുകിയെത്തുന്ന താഴ്വരക്കാഴ്ചകൾ കാണാം. ഇരു കരയിലുമുള്ള കാടുകളിലും, തേക്കുമരങ്ങളിലും കാറ്റുലയമ്പോഴുള്ള ചൂളംവിളി കേൾക്കാം.

മരങ്ങളുടേയും പക്ഷികളുടേയും സംഗീതവും, പാലത്തിന്റെ ചാഞ്ചാട്ടവും ചേരുമ്പോൾ പ്രകൃതിമാതാവിന്റെ തൊട്ടിലിൽ ആടുന്ന തീരേചെറിയ കുട്ടികളായി നാം മാറും…....

- ഇത് നിലമ്പൂരിലെ ചാലിയാറും, അതിനു കുറുകേയുള്ള തൂക്കുപാലവും, കനോലി പ്ലാന്റേഷൻ എന്നറിയപ്പെടുന്ന വിശാലമായ തേക്ക് തോട്ടവും.....

നിലമ്പൂർ


വൈവിധ്യമാർന്ന പ്രകൃതിയും, സംസ്കാരവും അറിയാനും ആസ്വദിക്കാനും വരുന്ന സഞ്ചാരികൾക്ക് വേണ്ടത്ര വിഭവങ്ങൾ ഇവിടെയുണ്ട്. മലബാറിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ച കനോലി പ്ലാട്ടും, ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയവും, അതിനോടനുബന്ധിച്ച ഉദ്യാനവും മാത്രമല്ല....., മഴക്കാടുകളും, ജലപാതങ്ങളും സഞ്ചാരികൾക്ക് ഹൃദ്യമായ വിരുന്നൊരുക്കുന്നു. ആഢ്യൻപാറയിലേക്കുള്ള യാത്രയും, വെള്ളച്ചാട്ടവും നല്ലൊരു അനുഭവമാണ്.

നിലമ്പൂരിന്റെ പരിസരങ്ങളിലുള്ള മലമ്പ്രദേശങ്ങളും, കാടുകളും കേന്ദ്രീകരിച്ച് നിരവധി ആദിവാസി സമൂഹങ്ങളുണ്ട്. സോഷ്യോളജി വിദ്യാർത്ഥികൾക്ക് മനുഷ്യനെന്ന മഹാത്ഭുതത്തെക്കുറിച്ച് അറിവു പകരുന്ന വ്യത്യസ്ഥമായ ജീവിതവും, ഗോത്രാചാരങ്ങളും ഇവർ പിന്തുടരുന്നു. സാധാരണ മനുഷ്യരിൽനിന്ന് അകന്ന് ഉൾക്കാടുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ചോലനായ്ക്കന്മാർ ഇപ്പോഴും മുഖ്യധാരയിലെത്തിയിട്ടാത്ത ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സമൂഹങ്ങളിലൊന്നാണ്.

ഫോറസ്റ്റ് റൂട്ട്സ്


പ്രശസ്ത ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന 'ബ്രിയാൻ ഡേവിഡ്' എഴുതിയ 'ഫോറസ്റ്റ് റൂട്ട്സ്' എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം നിലമ്പൂർ കാടുകളും, കനോലി പ്ലോട്ടുമാണ്. നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന പി.ഡബ്ലിയു.ഡേവിഡിന്റെ മകനാണ് ബ്രിയാൻ ഡേവിഡ്. പിതാവിന്റെ ജോലിസ്ഥലങ്ങളിലൂടെ  ഇന്ത്യയുടെ പല ഭാഗങ്ങളിലായി കുട്ടിക്കാലം   ചിലവഴിച്ചതുകൊണ്ട് അദ്ദേഹത്തെ ഇന്ത്യൻ സംസ്കാരം ഏറെ സ്വാധീനിച്ചു.

ഫേറസ്റ്റ് റൂട്ട്സിലെ ആദ്യവരികൾ "നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും ഒരു മരം നടണം" എന്ന ബുദ്ധവചനമാണ്. ഈ അടുത്തകാലത്ത് അദ്ദേഹം തനിക്കേറ്റവും പ്രിയപ്പെട്ട നിലമ്പൂർ വീണ്ടും സന്ദർശിക്കുകയുണ്ടായി.

കനോലി പ്ലോട്ട്


ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമാണ് കനോലി പ്ലോട്ട്. തോട്ടത്തിനുള്ളിലൂടെ നടക്കുമ്പോൾ പുരാതനമായ കാലത്തിൽ വേരുകളാഴ്ത്തി ഭാവിയുടെ ആകാശങ്ങളിലേക്ക് വളരുന്ന വംശാവലികളുടെ ഗാഥകൾ നമുക്ക് ഓർമ്മ വരും. മരങ്ങളാണ് ചരിത്രത്തിന്റെ യഥാർത്ഥ സൂക്ഷിപ്പുകാർ. ചരിത്രാതീത കാലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന  മാമരങ്ങൾ സംസ്കാരങ്ങളുടെയും, നാഗരികതകളുടേയും ഉദയത്തിനും, അസ്തമയത്തിനും ഒരു ചെറു പുഞ്ചിരിയോടെ സാക്ഷികളാവുന്നു....

തോട്ടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകങ്ങളും, ബോർഡുകളും മറ്റൊരു റഫറൻസിന്റെ ആവശ്യമില്ലാത്തത്ര വ്യക്തതയോടെ   ചരിത്രവും, വസ്തുതകളും തുറന്നു തരുന്നു. 
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് കലക്ടറായിരുന്ന 'എച്ച്.വി കനോലി' യാണ് ഇത്തരത്തിൽ ഒരു തേക്ക്തോട്ടം നട്ടു പിടിപ്പിക്കാൻ തീരുമാനമെടുത്തത്. അന്ന് നിലമ്പൂരിലെ സബ്-ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന 'ചാത്തുമേനോൻ' എന്ന വ്യക്തിയെ ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തി.

1846 ലാണ് തേക്ക് നടനുള്ള പദ്ധതി ആരംഭിച്ചതെന്ന് ചരിത്ര രേഖകളിൽ കാണുന്നു. ആ കാലയളവ് വെച്ച് നോക്കുമ്പോൾ ഇപ്പോൾ തോട്ടത്തിന് 169 വർഷം പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും പ്രായമുള്ളതും വലുപ്പമുള്ളതുമായ തേക്കുകളുടെ കേന്ദ്രമായി ഇന്ന് ഇത് വികസിച്ചിരിക്കുന്നു.
ചിട്ടയോടെയുള്ള ഇത്തരത്തിലൊരു വനവൽക്കരണ പദ്ധതി ഇന്ത്യയിൽത്തന്നെ ആദ്യത്തേത് ആയിരുന്നു.  പ്ലാന്റേഷന് ഉള്ളിലുള്ള 'കന്നിമാര' എന്ന തേക്കുമരം ഉയരംകൊണ്ടും, വ്യാസംകൊണ്ടും ലോകത്തിലെ ഏറ്റവും വലുതാണത്രെ. ഈ മരത്തിനു ചുറ്റും കെട്ടിയ തറക്കുള്ളിലാണ് ചാത്തുമേനോന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യശക്തികളുടെ ആവശ്യങ്ങൾക്കായി ഇവിടെനിന്നും തേക്കുകൾ മുറിച്ചുമാറ്റി കൊണ്ടുപോവുകയുണ്ടായി. ബാക്കിയുള്ളത് ഇപ്പോൾ കേരള വനം വകുപ്പിന്റെ സംരക്ഷണയിലാണ്. ഇപ്പോൾ ഈ സ്ഥലം 'കാനോലീസ് പ്ലാൻറേഷൻസ്' എന്ന പേരിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള സംരക്ഷിത മേഖലയാണ്. തേക്കിനു പുറമെ അപൂർവ്വ ജനുസ്സിൽപ്പെട്ട മറ്റനേകം മരങ്ങളുടേയും, ചെടികളുടേയും, ജീവജാലങ്ങളുടേയും വൈവിധ്യം ഇവിടെ ആസ്വദിക്കാനാവും.

തോട്ടത്തിന്റെ ഒരു ഭാഗത്തുകൂടി രാജകീയ പ്രൗഢിയോടെ ചാലിയാർ ഒഴുകുന്നു. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം ഇപ്പോൾ 'നിലമ്പൂർ ഇക്കോ ടൂറിസം പദ്ധതി' യുടെ ഭാഗമാണ്. തോട്ടത്തിന്റെ മറ്റൊരു അതിരിലൂടെ 'കുറിഞ്ഞിപ്പുഴ' ഒഴുകിവന്ന് ചാലിയാറിനോട് ചേരുന്നു.

തേക്ക് മ്യൂസിയം


ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം നിലമ്പൂരിലാണ്. കനോലി പ്ലാട്ടിൽ നിന്ന് ഗൂഡല്ലൂർ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ നിലമ്പൂർ പട്ടണമായി. വീണ്ടും നാലു കിലോമീറ്റർകൂടി അതേ പാതയിൽ സഞ്ചരിച്ചാൽ 'ബയോ റിസോർസസ് നാച്വർ പാർക്ക്' കാമ്പസ് കാണാം. ഈ കാമ്പസിലാണ്  മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 'കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ' സബ് സെന്ററായ ഈ മ്യൂസിയത്തിന്റെ രീതിയിൽ മറ്റൊന്ന് ഇന്ത്യയിൽ എവിടെയുമില്ല.
തേക്ക് വളർത്തുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളുടെ വിവരണവും, തേക്കിൽ നിർമ്മിച്ച പഴയകാല ഉപകരണങ്ങളുടെ പ്രദർശനവും രണ്ടു നിലകളിലായുള്ള ഈ കെട്ടിടത്തിൽ കാണാം. ചാത്തുമേനോൻ, എച്ച്,വി കനോലി തുടങ്ങിയവരുടെ വലിയ ഛായാചിത്രങ്ങളും മ്യൂസിയത്തിനുള്ളിൽ ഉണ്ട്.പുരാതനകാലം മുതലുള്ള തേക്കുതടികളുടെ വലിയ ശേഖരം ഇവിടെയുണ്ട്. മുഗൾ രാജവംശത്തിന്റെ ഉദയവും, അസ്തമയും കണ്ട തേക്കുതടികൾ നമ്മെ ചരിത്രത്തിന്റെ ഇടനാഴികളിലേക്ക് കൂട്ടിക്കൊണ്ട്പോവും.
ഒരു കാലത്ത് കേരളത്തിലെ ആഢ്യഗൃഹങ്ങളുടെ മുഖമുദ്രയായിരുന്നു തേക്ക്. തേക്കിൽ നിർമ്മിച്ച ഫർണിച്ചറുകളും,തേക്കുകൊണ്ടുള്ള സീലിങ്ങുകളും, തേക്കുപാകിയ നിലവുമൊക്കെ അത്തരം വീടുകളിൽ അനിവാര്യമായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് റോയൽ നേവിയുടെയും, റെയിൽവേയുടേയും, കപ്പൽ നിർമ്മാണത്തിന്റെയും ആധാരം നിലമ്പൂരിലെ തേക്കുതടികളായിരുന്നു. കോഴിക്കോട്ടെ 'കല്ലായി' ലോകത്തിലെ വലിയ മരവ്യവസായ കേന്ദ്രമായി ഉയർന്നതിൽ നിലമ്പൂരിലെ തേക്കുതടികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

തേക്ക് മ്യൂസിയത്തിനു പുറത്തുള്ള   വലിയ ഉദ്യാനം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നു. മനോഹരമായി ഒരുക്കിയ നിരവധി സസ്യജാലങ്ങളുടേയും, പുഷ്പഫലങ്ങളുടെയും കണ്ണിന് ഇമ്പമേകുന്ന വലിയൊരു ശേഖരം ഇവിടെയുണ്ട്.  മുന്നൂറോളം ഇനം പൂമ്പാറ്റകളുടെ ഉദ്യാനവും ഈ കാമ്പസിന്റെ ഭാഗമാണ്.
ഊട്ടിയിലേയും, കൂനൂരിലെയും ഗാർഡനുകൾ തേടിപ്പോവുന്ന നാം, നാടുകാണിച്ചുരം  എത്തുന്നതിനു മുമ്പ്, നമ്മുടെ തൊട്ടടുത്ത് ഇത്തരത്തിലുള്ള മികച്ച ഒരു ഉദ്യാനമുണ്ടെന്നത് കാര്യമായി ശ്രദ്ധിക്കാറില്ല. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്നത് ഇവിടെയാണ്.....




നാൾവഴികളും, വസ്തുതകളും

സ്വപ്നനഗരിയിലെ ലോകാത്ഭുതങ്ങൾ

ഉദീനച്ചന്തയിലെ കടത്തിണ്ണയിൽ തന്റെ സങ്കടങ്ങളെപ്പറ്റി ചിന്തിച്ച് കുന്തിച്ചിരിക്കുന്ന തൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ തുടങ്ങുന്നത്. ചിന്തകളോടൊപ്പം പഴകിയ ഉടുമുണ്ട് പിഞ്ഞിപ്പോവുന്നതിന്റെ ശബ്ദവും ചേർത്ത് വിദഗ്ദ്ധനായ കഥാകൃത്ത് മനുഷ്യനെന്ന മഹാസങ്കടത്തിന്റെ നല്ലൊരു ആമുഖം കഥയുടെ തുടക്കത്തിൽത്തന്നെ നൽകുന്നു

പുറത്തേക്ക് എന്തെല്ലാം നാട്യങ്ങളുണ്ടെങ്കിലും ഓരോ മനുഷ്യനും പലതരം സങ്കടങ്ങളുടെ കൂമ്പാരങ്ങളാണ്. ഉണ്ടവന് പായ കിട്ടാത്തതിന്റേയും, ഉണ്ണാത്തവന് ഇല കിട്ടാത്തതിന്റേയും സങ്കടത്തെക്കുറിച്ചുള്ള പഴഞ്ചൊല്ല് ഓർക്കുക.   

മറ്റുള്ളവർക്ക് നിസ്സാരമെന്നും, ഗുരുതരമെന്നുമൊക്കെ തോന്നാവുന്ന ദുഃഖങ്ങൾ ഓരോ വ്യക്തിക്കുമുണ്ട്. അതിൽനിന്ന് അൽപ്പം നേരത്തേക്കെങ്കിലും മോചനം ഓരോരുത്തരും കൊതിക്കുന്നു. സഹജീവികളോടൊത്തുള്ള കൂട്ടായ്മകളാണ് സങ്കടമോചനത്തിനുള്ള ഏറ്റവും നല്ല ഉപാധി എന്ന് മനുഷ്യൻ ശിലായുഗകാലത്തുതന്നെ കണ്ടെത്തിയിരുന്നു. അന്നുമുതൽ മനുഷ്യൻ കൂട്ടായ്മകളിൽ അഭയം തേടുന്നു. സംഘം ചേർന്നുള്ള ആഘോഷങ്ങൾ ഇങ്ങിനെയാണ് മൂർത്തരൂപം പ്രാപിച്ചത്.

അതായത് ഗോത്രപരമായ ആഘോഷങ്ങളുടെ തുടക്കം പ്രാചീനമനുഷ്യന്റെ സങ്കടമോചനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നു പറയാം. കൂടുതൽ നാഗരികരായതോടെ ആഘോഷങ്ങളുടെ ഗോത്രത്തനിമകൾ നാഗരിക രീതികൾക്ക് വഴിമാറി. ഉപഭോഗ ജീവിതത്തിന്റെ ആധുനികകാലത്ത് ആഘോഷങ്ങളിലേക്കും ഉപഭോഗസംസ്കാരം പതിയെ കടന്നുകയറി.

കാർണിവലുകൾ എന്നു വിളിക്കപ്പെടുന്ന ആഘോഷങ്ങൾ മനുഷ്യജീനുകളിൽ അന്തർലീനമായ കൂട്ടായ്മകൾക്കായുള്ള ഉൾവിളികളെ ഉപഭോഗ സംസ്കാരം ഹൈജാക്ക് ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. നാട്ടിൻപുറത്തെ കൊയ്തൊഴിഞ്ഞ പാടത്ത് കെട്ടിയുയർത്തുന്ന ചെറിയ കാർണിവലുകൾ മുതൽ നഗരങ്ങളിലെ വിശാലമായ മൈതാനത്ത് ആധുനിക സാങ്കേതിവിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള എയർ കണ്ടീഷൻഡ് കാർണിവലുകൾ വരെ ഇന്ന് നടത്തപ്പെടുന്നു. മനുഷ്യന്റെ ഗോത്രത്തനിമകളിലേക്ക് പല തലത്തിലൂടെ കമ്പോള-ഉപഭോഗ സംസ്കാരം കടന്നുകയറുന്നത് എങ്ങിനെ എന്ന് ഇത്തരം കാർണിവലുകൾ വ്യക്തമാക്കുന്നു.

'ഗ്രാന്റ് മലബാർ ഫെയർ' എന്ന പേരിൽ കോഴിക്കോട്ടെ സ്വപ്നനഗരിയിൽ ഒരുക്കിയ കാർണിവലിന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെക്കുകയാണ്. വിദൂരദേശങ്ങളിൽ അപ്രാപ്യമായ ലോകാത്ഭുതങ്ങളുടെ റെപ്ലിക്കകൾ കണ്ട് എന്നെപ്പോലെയുള്ളവർ അത്ഭുതപ്പെട്ട് നിന്നുപോയി. ജീനുകളിലൂടെ പകർന്നാട്ടം നടത്തപ്പെട്ട ഗോത്രത്തനിമയുടെ പ്രാചീനമായ ഉൾവിളിയാൽ ഞാനും കാർണിവൽ കൂട്ടായ്മയിൽ അഭയം തേടുകയായിരുന്നു

ഇനി ചിത്രങ്ങളിലൂടെ സംസാരിക്കാം
ഏഴ് അത്ഭുതങ്ങളും ഒറ്റവരിയിൽ!!!!! - അത്ഭുക്കാഴ്ചകൾ ഇനിയുമുണ്ട്




പോസ്റ്റ്-പോസ്റ്റ് മോഡേൺ കാലത്തെ കാർണിവൽ കവാടങ്ങൾ - ഗേറ്റിൽ സ്ഥാപിച്ച പ്രത്യേകതരം കണ്ണാടിയിലൂടെ  ലോകാത്ഭുതക്കാഴ്ചകൾ .......


ചില്ലുവാതിലുകൾക്കപ്പുറത്ത്

യൂറേഷ്യൻ സ്റ്റെപ്പിയിലൂടെ സംഘങ്ങളായി നീങ്ങുന്ന നൊമഡുകളുടെ ആരവം കേൾക്കാം. ഷാങ്ഹായ് യുടെ അതിരുകൾ കടന്ന് മംഗോളിയയിലേക്ക് നീങ്ങുന്ന കാട്ടു പാതയിലൂടെ അവരുടെ സംഗീത ഉപകരണങ്ങൾ പ്രതിദ്ധ്വനിക്കുന്നത് കേൾക്കാം….

ഓപ്പറ നർത്തകിയുടെ സാമ്പാദ്യപ്പെട്ടിയിലെ അവസാന നാണയവും ഉരുക്കിയൊഴിച്ചു പാകിയ അടിത്തറയാണ് ഇന്നും മണ്ണിൽ പിടിച്ചു നിർത്തുന്നത്. നർത്തകിമാരുടെ കണ്ണുകളിൽ തെളിയുന്ന സ്വപ്നങ്ങൾപോലെ നേർരേഖയിൽ സഞ്ചരിക്കാത്ത ആകാശഗോപുരം കാണാം…

കാർണിവലുകളുടെ പുതുയുഗപ്പിറവിക്ക് സ്വാഗതമോതിയ ഉരുക്കുമനസ്സുള്ള കമാനം തൊട്ടറിയാം….

അടിമകളുടെ ചോരയിലൂടെ പരലോകത്തെ പറുദീസയിലേക്ക് നീന്തിത്തുടിച്ച ഫറോവമാരുടെ മരുഭൂമികളിലൂടെ സവാരി ചെയ്യാം….. 

അഭയസ്ഥാനം തേടി എങ്ങോട്ടൊക്കെയോ ഓടിയടുക്കുന്ന മനുഷ്യനെന്ന മഹാത്ഭുതം .......

കാനോലി കനാലിൽ പ്രതിദ്ധ്വനിക്കുന്ന കാർണിവൽ ലഹരികൾ